Saturday, June 4, 2011

നമ്മുടെ കുട്ടികള്‍ വിശ്വകര്‍മ്മ സമുദായാംഗമാണെന്നു പറയാന്‍ മടിക്കുന്നതെന്ത്?


മറ്റുള്ളവരുടെ മുമ്പില്‍ നാമെങ്ങനെ വെറുക്കപ്പെട്ടവരായി? 

വക്കം ജി ശ്രീകുമാര്‍


ഞാന്‍ 70 കളില്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് അവധി ദിവസങ്ങളില്‍ എന്റെ ഒരു ബന്ധുവിനോടൊപ്പം മരപ്പണിക്ക് പോകുമായിരുന്നു. മരപ്പണിയില്‍ അദ്ദേഹമായിരുന്നു എന്റെ ഗുരുവും . 
ഒരിക്കല്‍ ഒരു നായര്‍ വീട്ടിലെ തൊഴുത്തിലിരുന്ന് പണിത്കൊണ്ടിരുന്നപ്പോള്‍ വീട്ടുകാരന്‍ നമ്മുടെയെല്ലാം വിശേഷങ്ങള്‍ ആരാഞ്ഞു. അദ്ദേഹം സെക്രട്ടറിയേറ്റിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. ഇതു തന്നെ അവസരമെന്നു കരുതി എന്റെ ഗുരു, ഞങ്ങള്‍ വിശ്വബ്രാഹ്മണരാണെന്നും ഞങ്ങള്‍ ജനിക്കുമ്പോള്‍ പൂണൂലുമായാണ് ജനിക്കുന്നതെന്നും ബ്രാഹ്മണരുള്‍പ്പെടെ മറ്റെല്ലാ ജാതികളും ഞങ്ങളില്‍ താഴെയാണെന്നും മറ്റും വീമ്പിളക്കാന്‍ തുടങ്ങി. അദ്ദേഹം കൂടുതലൊന്നും പറയാത്തതിനാല്‍ ഗുരു കത്തിക്കയറി. ഒടുവില്‍ വീട്ടുടമസ്ഥന്‍ സഹികെട്ട് പറഞ്ഞു. മേസ്തിരി, നിങ്ങള്‍ എന്റെ ചെലവിലാണ് എന്റെ കുടുംബത്തേയും സമുദായത്തേയുമെല്ലാം ആക്ഷേപിക്കുന്നത് ഇതുതന്നെയാണ് നിങ്ങളുടെ സമുദായം ഒരിക്കലും നന്നാവാത്തത്. അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു "കുമാറേ നീ കോളേജിലൊക്കെ പഠിക്കുന്ന ആളല്ലേ നിങ്ങള്‍ പുതു തലമുറക്കാര്‍ വിടുവായത്തരം വിളമ്പി ആ സമുദായത്തെ നാറ്റിക്കുന്നവരാകരുത്". എന്തിനേറെ പറയുന്നു ഗുരു അപ്പോള്‍ തന്നെ ആ പണി ഉപേക്ഷിച്ച് പോവുകയും ചെയ്തു. 


ചിത്രകലയില്‍ എന്റെ ഗുരുനാഥന്‍ പ്രശസ്ത ചിത്രകാരനും ശ്രീനാരായണീയനുമായ
 ശ്രീ: കടക്കാവൂര്‍ ആര്‍ സഹദേവന്‍ സാറാണ് വര്‍ക്കലയിലും പരിസരത്തും ഉപജീവനത്തിനായി ചുവരെഴുത്തും മറ്റുമായി നടന്ന എന്നെ പിടിച്ചുകൊണ്ടുപോയി ചെല്ലും ചെലവും തന്ന് ചിത്രകല അഭ്യസിപ്പിച്ച് ചിത്രകലയില്‍ ഡിപ്ളോമ എടുപ്പിക്കുകയും അടുത്ത വര്‍ഷം ആറ്റിങ്ങലില്‍ നടന്ന സംസ്ഥാന പെയിന്റിങ്ങ് എക്സിബിഷനില്‍ പങ്കെടുപ്പിച്ച് ഗോള്‍ഡ് മെഡല്‍ വാങ്ങി തരികയും ചെയ്ത  ആളാണ് അദ്ദേഹം . 
ഞാന്‍ സിവില്‍ എഞ്ചിനീയറിംഗ് പഠിച്ച് നില്ക്കുമ്പോള്‍ അദ്ദേഹത്തിന് വീട് വെക്കാനായി ഒരു പ്ളാന്‍  വരച്ചു കൊടുത്തു. അത് അദ്ദേഹം പ്രശസ്ഥനായ ഒരു മൂത്താശാരിയെകാണിച്ചു അദ്ദേഹം ആ പ്ളാനിനെക്കുറിച്ച്  മുക്തകണ്ഠം പ്രശംസിച്ചു. വാസ്തുശാസ്ത്രം നന്നായി അറിയാവുന്ന ആളായിരിക്കണം അതു തയ്യാറാക്കിയത് എന്നും പറഞ്ഞു. അദ്ദേഹത്തില്‍ നിന്ന് നേരിട്ടു കേള്‍ക്കാന്‍  സത്യത്തില്‍ ഞാന്‍ ആഗ്രഹിച്ചു. (എന്തു കൊണ്ടോ സഹദേവന്‍ സാര്‍ , ഞാനാണത് വരച്ചതെന്നു പറയുകയോ എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തി കൊടുക്കുകയോ ചെയ്തില്ല). അദ്ദേഹം അതിനു വേണ്ട മര ഉരുപ്പടികളുടെയെല്ലാം കണക്കെഴുതിക്കൊടുത്തു കുറ്റിയടിക്കുന്നതിനുള്ള തീയതിയും കൊടുത്തു. 
കുറ്റിയടി ദിവസം കന്നിമൂലയിലെ പൂജയും കുറ്റിയടിയുമൊക്കെ കഴിഞ്ഞ് ദക്ഷിണ കൊടുത്തതിനു ശേഷം സാര്‍ എന്നെ പരിചയപ്പെടുത്തിക്കൊടുത്തു. അല്‍പ്പമൊന്ന് ആലോചിച്ചതിനു ശേഷം എന്നെയൊന്നു രൂക്ഷമായി നോക്കി "എവന്‍ ആ കോവാലന്റ് മോനല്ലേ?" ഒരു പരിഹാസചോദ്യം ചോദിച്ച് ഓടിപ്പോയി അടിച്ച കുറ്റി പിഴുതെടുത്ത് മാറ്റിയടിച്ചു. സാറും ബന്ധുക്കളും സ്തബ്ദ്ധരായി നോക്കി നിന്നു. "ഈ പ്ലാനിന്റെ കണക്ക് ശരിയല്ല". അദ്ദേഹം പറഞ്ഞു. കുറ്റി പഴയ സ്ഥാനത്തു തന്നെ സ്ഥാപിപ്പിച്ച് സാര്‍ അദ്ദേഹത്തെയും ശിഷ്യന്മാരേയും പറഞ്ഞു വിട്ടു. 


എനിക്ക് ആ പ്രായത്തില്‍ തന്നെ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് മനഃപ്രയാസമൊന്നും തോന്നിയില്ല. കഴിഞ്ഞ തലമുറയുടെ ഇത്തരം പ്രവണത തന്നെയാണ്നമ്മുടെ സമുദായത്തെ കുറിച്ച് അഭിമാനം തോന്നാതിരിക്കാന്‍ കാരണമെന്നും നമ്മുടെ കുട്ടികള്‍ വിശ്വകര്‍മ്മ സമുദായാംഗമാണെന്നു പറയാന്‍ മടിക്കുന്നത് എന്നും സ്വന്തം അനുഭവത്തില്‍ നിന്ന് എനിക്കു തോന്നിയിട്ടുണ്ട്.



എങ്ങിനെ ഈ അവസ്ഥ മാറ്റിയെടുക്കാം ?

1.മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കുക.
2.സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാനും അതു കൊണ്ട് മറ്റുള്ളവര്‍ക്ക് ഉണ്ടാവുന്ന മനോവിഷമത്തിനും 
   കഷ്ട നഷ്ടങ്ങള്‍ക്കും ക്ഷമ ചോദിക്കാനുള്ള ആര്‍ജ്ജവം . 
3.ഞാനെന്ന ഭാവം ഉപേക്ഷിക്കുക.
4.മറ്റുള്ളവര്‍ നമ്മേക്കാള്‍ ഉയര്‍ന്നവരല്ല എന്ന തോന്നല്‍ ഉപേക്ഷിക്കുക.
5.തന്റെ സഹോദരങ്ങളായ ഉപജാതിക്കാരെ ഉച്ച നീചത്വത്തിന്റെ പേരില്‍ അപമാനിക്കാതിരിക്കുക.
6.നമ്മേക്കാള്‍ ഉയര്‍ന്നവരെ ആദരിക്കാനുള്ള മനോഭാവം.
7.മുന്‍വിധിയോടെ ഒരു കാര്യത്തേയും സമീപിക്കാതിരിക്കുക.
8.സൃഷ്ടിപരമായ വിമര്‍ശനം നല്ലതു തന്നെ, അതിനായി നീചമായ വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക.


സസ്നേഹം 
വക്കം ജി ശ്രീകുമാര്‍

ഞാനും മറ്റ് ചിത്രകലാ വിദ്യാര്‍ത്ഥികളും സഹദേവന്‍ സാറിനൊപ്പം
ഊട്ടിയില്‍ (1979) 

No comments:

Post a Comment